തിരുവനന്തപുരം: വിവാഹ മോചനം നേടി മൂന്നാം നാൾ തിരുവനന്തപുരം സ്വദേശിനിയായ യുവതി ജീവനൊടുക്കിയ സംഭവത്തിൽ യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ മുൻ ഭർത്താവിനെതിരെ ഗുരുതര ആരോപണങ്ങൾ. താൻ ആത്മഹത്യ ചെയ്യുന്നതിന് കാരണം ഭർത്താവാണെന്ന് വ്യക്തമാക്കിയാണ് യുവതിയുടെ ആത്മഹത്യാ കുറിപ്പ് ആരംഭിക്കുന്നത്. കയ്യുംകാലും കെട്ടിയിട്ട് നഗ്നദൃശ്യം പകർത്തി കൂട്ടുകാരന് അയച്ചുകൊടുത്തെന്നും യുവതി വെളിപ്പെടുത്തിയിട്ടുണ്ട്. നിവൃത്തികേട് കൊണ്ടാണ് മരിക്കുന്നതെന്നും യുവതി കുറിച്ചു.
''ഒരുകാരണവശാലും മകളെ അയാളെ ഏൽപ്പിക്കരുത്. കാരണം അവൾക്ക് അച്ഛനെ പേടിയാണ്. എന്റെ നഗ്നചിത്രം അയാൾ ഫോണിൽ പിടിച്ചു. അയാളുടെ കൂട്ടുകാരന് അത് അയച്ചുകൊടുത്തു. കൈയും കാലും കെട്ടിയിട്ടാണ് ഫോട്ടോ എടുത്തത്. ശരീരം മുഴുവൻ മർദിച്ചു. എന്റെ സ്ഥലവും ബാങ്കിലെ പണവും താമസിക്കുന്ന ഇരുനില വീടും അച്ഛൻ കല്ല്യാണത്തിന് നൽകിയ വസ്തുവും അയാളുടെ പേരിൽ എഴുതണമെന്നായിരുന്നു ആവശ്യം. എന്റെ ഒരു സാധനവും അയാൾക്ക് കൊടുക്കരുത്. എന്റെ മകളെ അവനോ അവന്റെ വീട്ടുകാർക്കോ വിട്ടുകൊടുക്കരുത്. എന്റെ അപേക്ഷയാണ്. എന്റെ മോൾക്ക് കല്ല്യാണം ഉറപ്പിച്ചിട്ടുണ്ട്. അവളെ കല്ല്യാണം കഴിക്കുന്ന ചെറുക്കനെ ഏൽപ്പിക്കുക. എന്റെ നിവൃത്തികേട് കൊണ്ടാണ് മരിക്കുന്നത്. അയാൾ പോക്‌സോ കേസിൽ പ്രതിയാണ്. എന്റെ മരണത്തിന് കാരണം എന്റെ ഭർത്താവാണ്'', യുവതിയുടെ ആത്മഹത്യാ കുറിപ്പിൽ പറയുന്നു.
കഴിഞ്ഞദിവസമാണ് 43-കാരിയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. മൂന്നുദിവസം മുമ്പാണ് യുവതി ഭർത്താവിൽനിന്ന് വിവാഹമോചനം നേടിയത്. എന്നാൽ, കഴിഞ്ഞദിവസം വീട്ടിലെത്തിയ മുൻഭർത്താവ് മാനസികമായും ശാരീരികമായും യുവതിയെ ഉപദ്രവിച്ചെന്നും നഗ്നദൃശ്യം പകർത്തി പ്രചരിപ്പിച്ചെന്നുമാണ് പരാതി. ഇതിനുപിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. സംഭവത്തിൽ പ്രതിയായ 45-കാരനെ വട്ടിയൂർക്കാവ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.