സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ പ്രശാന്ത് വ്യക്തമാക്കി.
തിരുവനന്തപുരം: സന്ദീപാനന്ദ ഗിരിയുടെ ആശ്രമത്തിന് തീയിട്ട കേസില്‍ വീണ്ടും വഴിത്തിരിവ്. സംഭവത്തിലെ മുഖ്യ സാക്ഷി പ്രശാന്ത് മൊഴി മാറ്റി. ആശ്രമത്തിന് തീയിട്ടത് സമീപ വാസിയായിരുന്ന പ്രകാശ് എന്നയാളാണെന്ന് സഹോദരൻ പ്രശാന്ത് ക്രൈബ്രാഞ്ചിന് ആദ്യം നൽകിയ മൊഴിയാണ് ഇപ്പോൾ മാറ്റിപ്പറഞ്ഞത്.
ആരാണ് തീയിട്ടതിന് പിന്നിലെന്ന് അറിയില്ല. സഹോദരനാണ് ആശ്രമം കത്തിച്ചതെന്ന് ക്രൈം ബ്രാഞ്ച് ഭീഷണിപ്പെടുത്തി പറയിപ്പിച്ചതാണെന്ന് മജിസ്ട്രേറ്റിന് നൽകിയ രഹസ്യ മൊഴിയിൽ പ്രശാന്ത് വ്യക്തമാക്കി. അഡീഷണൽ മജിസ്ട്രേറ്റിന് മുൻപിലാണ് പ്രശാന്ത് മൊഴി മാറ്റിയത്. അതേസമയം ഇക്കാര്യത്തെക്കുറിച്ച് അറിയില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്.
കേസിൽ പൊലീസിന് ഒരു തുമ്പും കണ്ടെത്താൻ സാധിക്കാതെ വന്നതോടെയാണ് കേസ് ക്രൈം ബ്രാഞ്ചിന് കൈമാറിയത്. ക്രൈം ബ്രാഞ്ച് കേസ് ഏറ്റെടുത്ത ശേഷമാണ് പ്രശാന്തിന്റെ വെളിപ്പെടുത്തലോടെ ഇതിൽ നിർണായക വഴിത്തിരിവുണ്ടാകുന്നത്.