![രണ്ടുമരണം: ബംഗളുരു നഗരപരിധിയിൽ കോവിഡ് പരിശോധന വർധിപ്പിക്കാൻ തീരുമാനം](assets/news_post/cor22461.jpg)
ഇന്നലെ രണ്ടു കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്
കോവിഡ് 19 ന്റെ JN 1ഉപവകഭേദത്തിന്റെ വ്യാപനത്തിനെതിരെ മുൻ കരുതൽ കർശനമാക്കുകയാണ് കർണാടകം. അന്യരാജ്യങ്ങളിൽ നിന്നും അയൽ സംസ്ഥാനങ്ങളിൽ നിന്നും പതിനായിരങ്ങൾ ദിവസവും വന്നെത്തുന്ന ബംഗളുരുവിലാണ് നടപടികൾ കർശനമാക്കുന്നത്. ഇന്നലെ രണ്ടു കോവിഡ് മരണം റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ ആരോഗ്യവകുപ്പ് അതീവ ജാഗ്രതയാണ് പുലർത്തുന്നത്. റെയ്സ് കോഴ്സ് റോഡ്, ഹെബ്ബാൾ എന്നിവിടങ്ങളിലാണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. ദിവസേനയുള്ള റാപ്പിഡ് ആന്റിജൻ ടെസ്റ്റ് (RAT) 1500 ആയി വർധിപ്പിക്കാൻ ആരോഗ്യവകുപ്പ് നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഇപ്പോൾ ശരാശരി 400 ടെസ്റ്റുകളാണ് നടക്കുന്നത്.
നഗരത്തിലെ 144 ആരോഗ്യ കേന്ദ്രങ്ങളിലും 242 നമ്മ ക്ലിനിക്കുകളിലും കോവിഡ് പരിശോധനാസൗകര്യം ഏർപ്പെടുത്തിയിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു. പരിശോധനയുടെ എണ്ണം വർധിക്കുന്നതോടെ രോഗം സ്ഥിരീകരിക്കപ്പെടുന്നവരുടെ എണ്ണവും കൂടും. ഇന്നലെവരെ 59 കോവിഡ് കേസ്സുകളാണ് നഗരത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. എന്നാൽ രോഗലക്ഷണമുള്ളവർ പോലും പരിശോധനക്ക് എത്തുന്നില്ലെന്നു അധികൃതർ ചൂണ്ടിക്കാട്ടി. പക്ഷെ പൊതുസ്ഥലത്ത് മാസ്ക് ധരിക്കാൻ മുതിർന്നവരോടൊപ്പം യുവജനങ്ങളും സന്നദ്ധത കാട്ടുന്നുണ്ട്. തിരക്കേറിയ ഇടങ്ങളിൽ സാമ്പിൾ പരിശോധന നടത്താൻ തൽക്കാലം ഉദ്ദേശിക്കുന്നില്ലെന്നു അധികൃതർ വ്യക്തമാക്കി. എന്നിരുന്നാലും നഗരവാസികൾക്കിടയിൽ കോവിഡ് ഭീതി പടർന്നിട്ടുണ്ട്.
Photo Courtesy - google