![നഴ്സായ ഭാര്യ വിദേശത്ത് പോയ ദേഷ്യത്തിൽ യുവാവ് രണ്ടു വീടുകൾക്ക് തീയിട്ടു](assets/news_post/santhosh27743.jpg)
തൊടുപുഴ: നഴ്സായ ഭാര്യ വിദേശത്ത് പോയ ദേഷ്യത്തിൽ യുവാവ് രണ്ടു വീടുകൾക്ക് തീയിട്ടു. ഇടുക്കി ജില്ലയിലെ പൈനാവിലാണ് സംഭവം. കഞ്ഞിക്കുഴി നിരപ്പിൽ സന്തോഷ് എന്നയാളാണ് കൊച്ചുമലയിൽ അന്നക്കുട്ടി, മകൻ ലിൻസ് എന്നിവർ താമസിക്കുന്ന വീടുകൾക്ക് തീയിട്ടത്. അന്നക്കുട്ടിയുടെ മകൾ പ്രിൻസിയുടെ രണ്ടാം ഭർത്താവാണ് സന്തോഷ്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
അന്നക്കുട്ടിയുടെ വീട് പൂർണമായും ലിൻസിന്റെ വീട് ഭാഗികമായും കത്തിനശിച്ചു. സംഭവ സമയത്ത് രണ്ടു വീടുകളിലും ആളുകളില്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. അന്നക്കുട്ടിയുടെയും ലിൻസിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേറ്റിരുന്നു. ഇവർ ചികിത്സയിലാണ്.
പ്രിൻസി ഇറ്റലിയിൽ നഴ്സായി ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കാൻ സന്തോഷിനു താൽപര്യമില്ലായിരുന്നു. ജൂൺ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിൻസിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചെന്നും തർക്കത്തിനൊടുവിൽ ഭാര്യാ മാതാവിനെയും സഹോദരന്റെ മകളെയും പെട്രോൾ ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. തുടർന്ന്, തന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സ്കൂളിൽ നിന്നു വിളിച്ചു കൊണ്ടു പോയി താന്നിക്കണ്ടത്ത് സഹോദരൻ സുഗതന്റെ വീട്ടിലാക്കിയശേഷം ഫോണും ഉപേക്ഷിച്ച് സന്തോഷ് കടന്നുകളയുകയായിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് രണ്ടു വീടുകൾക്കും ഇയാൾ തീയിട്ടത്.