ലണ്ടൻ: ബ്രിട്ടനിൽ 14 വർഷത്തെ ഇടവേളക്ക് ശേഷം ലേബർ പാർട്ടി അധികാരത്തിലേക്ക്. പാർലമെന്റ് തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുംമുമ്പ് തന്നെ ലേബർ പാർട്ടി കേവല ഭൂരിപക്ഷം ഉറപ്പിച്ചിരുന്നു. വോട്ടെണ്ണൽ അവസാനിക്കും മുമ്പ് തന്നെ തോൽവി സമ്മതിച്ചും ലേബർ പാർട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ കെയ്ർ സ്റ്റാർമറെ അഭിനന്ദിച്ചും കൺസർവേറ്റീവ് പാർട്ടി നേതാവും നിലവിലെ പ്രധാനമന്ത്രിയുമായ ഋഷി സുനക് രംഗത്തെത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ആദ്യ ഇന്ത്യൻവംശജനും ഹിന്ദുവുമെന്ന നേട്ടത്തോടെയാണ് സുനക് പടിയിറങ്ങുക.
ജനങ്ങൾ മാറ്റത്തിനായി വോട്ടുചെയ്‌തെന്ന് ലേബർ പാർട്ടി നേതാവും നിയുക്ത പ്രധാനമന്ത്രിയുമായ കെയ്ർ സ്റ്റാർമർ പ്രതികരിച്ചു. എക്‌സിറ്റ് പോളുകൾ നേരത്തേതന്നെ കൺസർവേറ്റീവ് പാർട്ടിയുടെ പരാജയം കൃത്യമായി പ്രവചിച്ചിരുന്നു. വൻ ഭൂരിപക്ഷത്തോടെ ലേബർ പാർട്ടി അധികാരത്തിലെത്തുമെന്നാണ് എക്‌സിറ്റ് പോളുകൾ പ്രവചിച്ചത്. ലേബർ പാർട്ടി ഭരണത്തിലേറുന്നതോടെ 14 വർഷത്തെ കൺസർവേറ്റീവ് ഭരണത്തിനാണ് അന്ത്യമാകുന്നത്.
650 അംഗ പാർലമെന്റിൽ 326 ആണ് സർക്കാരുണ്ടാക്കാൻവേണ്ട കേവലഭൂരിപക്ഷം. ടോറികളെ അഞ്ചുവർഷംകൂടി താങ്ങാനാവില്ലെന്നും ഈ തിരഞ്ഞെടുപ്പിലൂടെ ബ്രിട്ടൻ പുതിയ അധ്യായം കുറിക്കുമെന്നും കാംഡെനിൽ വോട്ടുചെയ്തശേഷം നേതാവ് കെയ്ർ സ്റ്റാർമർ പറഞ്ഞിരുന്നു.