ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ മുസ്ലീം ജനവിഭാഗത്തിൽ ആശങ്കകൾ ഉയരുന്നുണ്ട്.
കോഴിക്കോട്: ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന് നേതൃത്വം നൽകാൻ മുസ്ലീം ലീഗ് ഒരുങ്ങുന്നു. രാജ്യവ്യാപകമായ പ്രതിഷേധ പരിപാടികൾ ആസൂത്രണം ചെയ്യാൻ മുസ്ലിം മതസംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം വിളിച്ചിരിക്കുകയാണ് ലീഗ്. ഇന്ന് രാവിലെ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ എ.പി. വിഭാഗം സുന്നി പ്രതിനിധികളടക്കം പങ്കെടുക്കും.
ഏകീകൃത സിവിൽ കോഡിന്റെ കാര്യത്തിൽ മുസ്ലീം ജനവിഭാഗത്തിൽ ആശങ്കകൾ ഉയരുന്നുണ്ട്. ഈ സാഹചര്യത്തിൽ പ്രതിഷേധത്തിന് നേതൃത്വം നൽകുക വഴി രാഷ്ട്രീയമായ നേട്ടം ഉണ്ടാകുമെന്ന കണക്കുകൂട്ടലിലാണ് ലീഗ്. അതേസമയം, മുസ്ലീം മതസംഘടനകളെ കൂടെകൂട്ടി സമരമെന്ന സിപിഎം തന്ത്രം പൊളിക്കുവാൻ കൂടിയാണ് ലീഗ് ഇന്ന് മുസ്ലിം മതസംഘടനകളുടെ കോ-ഓർഡിനേഷൻ കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്.
കാന്തപുരം എ.പി.അബൂബക്കർ മുസ്ലിയാർ മുസ്‌ലിം ലീഗുമായും ഇ.കെ.വിഭാഗം സുന്നികളുമായും ഐക്യത്തിന് സന്നദ്ധത അറിയിച്ചിരിക്കുന്ന ഘട്ടത്തിൽ നടക്കുന്ന യോഗത്തിന് ഏറെ രാഷ്ട്രീയ പ്രധാന്യവുമുണ്ട്. അതുകൊണ്ടുതന്നെ സിപിഎമ്മും കോൺഗ്രസും യോഗത്തെ നിരീക്ഷിച്ചുവരികയാണ്.