ലീഗ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ജനാധിപത്യ പാര്‍ട്ടിയാണെന്നാണ് സി.പി.എം. കണക്കാക്കിയിട്ടുള്ളതെന്ന് ഗോവിന്ദന്‍ പറഞ്ഞു
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡ് രാഷ്ട്രീയമായി മുതലാക്കാൻ സിപിഎം. ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോക്ഷത്തിന് നേതൃത്വം നൽകാനാണ് സിപിഎം ലക്ഷ്യമിടുന്നത്. കേരളത്തിൽ മുസ്ലീം ലീഗ് അണികളെ തങ്ങളോടടുപ്പിക്കാനുള്ള മാർഗമായാണ് ഈ അവസരത്തെ സിപിഎം കാണുന്നത്.
വർഗീയകക്ഷികളൊഴികെ എല്ലാവരെയും ഏകീകൃത സിവിൽ കോഡിനെതിരായ പ്രക്ഷോഭത്തിന്റെ ഭാഗമാക്കുമെങ്കിലും കോൺഗ്രസിനെ ക്ഷണിക്കില്ലെന്നാണ് സിപിഎം നിലപാട്. ലീഗിനും സിപിഎം നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിൽ പങ്കെടുക്കാമെന്നാണ് സിപിഎം നിലപാട്. ലീഗിന്റെ നേതൃത്വത്തിലുള്ള ഐക്യസമര ആഹ്വാനത്തെ അവഗണിച്ച് സമസ്തയെ അടക്കം ഒപ്പംനിർത്താനാണ് സിപിഎം ശ്രമം.
അതേസമയം, വിഷയത്തിൽ വളരെ സൂക്ഷ്മതയോടെയാണ് സിപിഎം ഇടപെടുന്നത്. കോൺഗ്രസിനെ ഒറ്റപ്പെടുത്തി യുഡിഎഫിൽ വിള്ളലുണ്ടാക്കാനാണ് സിപിഎം ശ്രമം. സമസ്ത ഉൾപ്പെടെയുള്ള സംഘടനകളെ പ്രക്ഷോഭത്തിന്റെ ഭാഗമാക്കുമ്പോൾ മുസ്ലീം ലീഗിനെ പ്രത്യേകം ക്ഷണിക്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ വ്യക്തമാക്കുന്നത്. രാഷ്ട്രീയപ്പാർട്ടികളെ ക്ഷണിക്കാത്തതിനാലാണ് ലീഗിനെ പ്രത്യേകമായി ക്ഷണിക്കാത്തതെന്നാണ് വിശദീകരണം. ലീഗ് ന്യൂനപക്ഷങ്ങൾക്കിടയിൽ പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടിയാണെന്നാണ് സി.പി.എം. കണക്കാക്കിയിട്ടുള്ളതെന്ന് ഗോവിന്ദൻ പറഞ്ഞു.