![ഏകീകൃത സിവിൽ കോഡിൽ സിപിഎമ്മിന്റെ കൗശലത്തിൽ വീഴാതെ മുസ്ലീം ലീഗ്](assets/news_post/ml17340.jpg)
ലീഗിന്റെ നിലപാട് തിരിച്ചടിയല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം
തിരുവനന്തപുരം: ഏകീകൃത സിവിൽ കോഡിനെതിരായ ദേശീയ സെമിനാറിലേക്കുള്ള സിപിഎം ക്ഷണം മുസ്ലീം ലീഗ് നിരസിച്ചത് യുഡിഎഫിലെ ഐക്യത്തിന് വിഘാതമാകേണ്ടെന്ന നിലപാടിനെ തുടർന്ന്. ഐക്യജനാധിപത്യ മുന്നണിയിലെ പ്രധാനപ്പെട്ട കക്ഷിയായ കോൺഗ്രസിനെ ക്ഷണിക്കാതെ തങ്ങളെ മാത്രം ക്ഷണിച്ചതിന് പിന്നിലെ രാഷ്ട്രീയ തന്ത്രം മനസ്സിലാക്കിയാണ് ലീഗും നിലപാടെടുത്തത്. മുസ്ലീം ന്യൂനപക്ഷത്തിനിടയിൽ കടന്നു കയറാനുള്ള മറയായാണ് സിപിഎം ഏകീകൃത സിവിൽ കോഡിനെ കാണുന്നതെന്ന വികാരവും നേതാക്കൾ യോഗത്തിൽ പങ്കുവെച്ചു.
ഏകീകൃത സിവിൽ കോഡിന്റെ പേരിൽ മുസ്ലീം ന്യൂനപക്ഷത്തെ സിപിഎം ലക്ഷ്യം വെക്കുമ്പോൾ, എല്ലാ മതവിഭാഗങ്ങളെയും പങ്കെടുപ്പിച്ച് ഏകീകൃത സിവിൽ കോഡിനെതിരായ സമരം എന്ന നിലപാടാണ് ലീഗ് കൈക്കള്ളുന്നത്. കോൺഗ്രസിനെയോ യുഡിഎഫിലെയോ മറ്റ് പാർട്ടികളെ ക്ഷണിക്കാതെ ഈ മാസം 15ന് കോഴിക്കോട്ട് സിപിഎം സംഘടിപ്പിക്കുന്ന സെമിനാറിലേക്ക് മുസ്ലീം ലീഗിനെ മാത്രം ക്ഷണിച്ചതിന് പിന്നിലെ ഉദ്ദേശശുദ്ധി സംശയിക്കേണ്ടത് തന്നെയെന്നും ഒരുവിഭാഗം ലീഗ് നേതാക്കൾ തുറന്നു പറഞ്ഞതോടെയാണ് സിപിഎമ്മിന്റെ വേദിയിലേക്ക് ലീഗ് നേതാക്കൾ പോകേണ്ടെന്ന നിലപാടിൽ മുസ്ലീം ലീഗ് എത്തിയത്.
അതേസമയം, മുസ്ലീം ലീഗിന്റെ നിലപാട് തിരിച്ചടിയല്ലെന്ന നിലപാടിലാണ് സിപിഎം നേതൃത്വം. സമരമുഖത്തിന്റെ തുടക്കം മാത്രമാണിതെന്നും തുടർച്ചയായ പോരാട്ടങ്ങൾ നടത്തേണ്ടിവരുമെന്നും അതിൽ ഭാവിയിൽ എല്ലാവർക്കും ചേരാൻ കഴിയും എന്നാണ് മുസ്ലിം ലീഗ് പോലും ഇപ്പോൾ പറഞ്ഞു വെക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രതികരിച്ചു. ഏകീകൃത സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ് നിലപാടെടുക്കുമ്പോൾ അവരെ ഒപ്പംകൂട്ടുന്നതിനെക്കുറിച്ച് ആലോചിക്കാമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.