സ്വയംപ്രഖ്യാപിത ആൾദൈവമായ ഇയാൾ മുൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്
ഹത്രാസ്: സത്സംഗത്തിൽ തിക്കിലും തിരക്കിലുംപെട്ട് നൂറിലേറെ പേർ മരിച്ചു. ഉത്തർപ്രദേശിലെ ഹത്രാസിൽ മാനവ് മംഗൾ മിലൻ സദ്ഭാവന സമാഗം കമ്മിറ്റി സംഘടിപ്പിച്ച പരിപാടിയാണ് വൻ ദുരന്തത്തിൽ കലാശിച്ചത്. 120 പേർ മരിച്ചെന്നാണ് പ്രാഥമിക വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കുമെന്നും റിപ്പോർട്ടുണ്ട്. മരിച്ചവരിലേറെയും സ്ത്രീകളും കുട്ടികളുമാണ്.
മതപ്രഭാഷകനായ ഭോലെ ബാബയുടെ സത്സംഗിലാണ് അപകടമുണ്ടായത്. കനത്ത ചൂടിനിടെയായിരുന്നു പരിപാടി. തിരക്ക് കാരണം ആളുകൾക്ക് ശ്വാസംമുട്ടൽ അനുഭവപ്പെടുകയും ചിലർ പുറത്തേക്ക് ഓടാൻ തുടങ്ങിയതോടെയുണ്ടായ തിക്കിലും തിരക്കിലും പെട്ടാണ് ആളുകൾക്ക് അപകടമുണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തൽ.
സാകർ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായൺ സാകർ ഹരി നടത്തിയ 'സത്സംഗി'ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്. സ്വയംപ്രഖ്യാപിത ആൾദൈവമായ ഇയാൾ മുൻ ഇന്റലിജൻസ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്. സംഭവം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് സമിതി രൂപീകരിക്കാൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിർദേശം നൽകിയിട്ടുണ്ട്.