തിരുവനന്തപുരം: ഗവർണർക്കെതിരെ കേസ് നടത്താൻ യൂണിവേഴ്‌സിറ്റി ഫണ്ടിൽ നിന്നും വൈസ് ചാൻസലർമാർ ചെലവിട്ടത് 1.13 കോടി രൂപ. കോൺഗ്രസ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിയുടെ ചോദ്യത്തിന് ഉത്തരമായി മന്ത്രി ആർ.ബിന്ദു നിയമസഭയിൽ സമർപ്പിച്ച വിശദമായ കണക്കിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നിയമനം അസാധുവാക്കിയ ഗവർണറുടെ നടപടിക്കെതിരെ നിയമനടപടി സ്വീകരിക്കാൻ വിവിധ സർവകലാശാലകളിൽനിന്നുള്ള വൈസ് ചാൻസലർമാർ ചിലവാക്കിയ കണക്കുകളാണ് മന്ത്രി നിയമസഭയിൽ സമർപ്പിച്ചത്.
വിസിമാരും ചെലവഴിച്ച തുകയും
∙കണ്ണൂർ വിസി ആയിരുന്ന ഡോ.ഗോപിനാഥ് രവീന്ദ്രൻ – 69 ലക്ഷം
∙കുഫോസ് വിസിയായിരുന്ന ഡോ.റിജി ജോൺ – 36 ലക്ഷം
∙സാങ്കേതിക സർവകലാശാല വിസിയായിരുന്ന ഡോ.എം.എസ്. രാജശ്രീ – 1.5 ലക്ഷം
∙കാലിക്കറ്റ് വിസി ഡോ.എം.കെ. ജയരാജ് – 4.25 ലക്ഷം
∙കുസാറ്റ് വിസി ഡോ.കെ.എൻ. മധുസൂദനൻ – 77,500 രൂപ
∙മലയാള സർവകലാശാല വിസിയായിരുന്ന ഡോ.വി.അനിൽകുമാർ – 1 ലക്ഷം
∙ശ്രീനാരായണ ഓപ്പൺ യൂണിവേഴ്സിറ്റി വിസി ഡോ.മുബാറക് പാഷ – 53000 രൂപ
മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയ വർഗീസിന്റെ അസോഷ്യേറ്റ് പ്രഫസർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിലും യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നാണ് പണം ചിവലഴിച്ചത്. ഈ കേസിൽ കോടതി ചെലവിനായി നാളിതുവരെ കണ്ണൂർ യൂണിവേഴ്സിറ്റി ഫണ്ടിൽ നിന്നും ചെലവാക്കിയത് 8 ലക്ഷം രൂപയാണെന്നും രേഖകൾ വ്യക്തമാക്കുന്നു.