![മണിപ്പൂർ സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം](assets/news_post/sc28349.jpg)
ന്യൂഡൽഹി: മണിപ്പൂർ സർക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമർശനം. കുക്കി വിഭാഗത്തിൽപ്പെട്ട വിചാരണത്തടവുകാരന് ചികിത്സ നിഷേധിച്ച സംഭവത്തിലാണ് സുപ്രീംകോടതി മണിപ്പൂർ സർക്കാരിനെതിരെ രൂക്ഷവിമർശനം ഉയർത്തിയത്. സംസ്ഥാന സർക്കാരിനെ തങ്ങൾക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ കോടതി, കുക്കി വിഭാഗത്തിൽപെട്ട വ്യക്തി ആയതുകൊണ്ടാണ് തടവുകാരനെ ആശുപത്രിയിലേക്ക് മാറ്റാത്തതെന്നും കുറ്റപ്പെടുത്തി. ജസ്റ്റിസുമാരായ ജെ.ബി പർഡിവാല, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചാണ് മണിപ്പൂർ സംസ്ഥാന സർക്കാരിനെതിരെ വിമർശനം ഉയർത്തിയത്.
മണിപ്പുർ സെൻട്രൽ ജയിലിൽ കഴിയുന്ന വിചാരണ തടവുകാരനെ ഉടൻതന്നെ ഗോഹട്ടി മെഡിക്കൽ കോളേജിലേക്ക് മാറ്റാൻ കോടതി ഉത്തരവിട്ടു. തടവുകാരന് ആവശ്യമായ എല്ലാവിധ ചികിത്സകളും നൽകാനും ഈ ചികത്സയുടെ ചെലവ് പൂർണ്ണമായും മണിപ്പുർ സർക്കാർ വഹിക്കണമെന്നും കോടതി നിർദേശിച്ചു. ജൂലായ് 15-നകം മെഡിക്കൽ റിപ്പോർട്ട് ഹാജരാക്കാനും സുപ്രീംകോടതി ഉത്തരവിട്ടു.