അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെയും ചരക്കുകളും കൊണ്ടുപോകുന്നതിന് അംഗീകരിച്ച ഏക വാണിജ്യ കമ്പനിയാണ് സ്പേസ് എക്സ്.
സ്റ്റാർലൈനറിൻ്റെ ഹീലിയം ചോർച്ചയെ തുടർന്ന് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും സുനിത വില്യംസിന്റെയും സഹയാത്രികരുടെയും ഭൂമിയിലേക്കുള്ള മടക്കയാത്ര അനിശ്ചിതത്വത്തിലാണ്. സ്റ്റാർലൈനറിലെ ബഹിരാകാശ സഞ്ചാരികളായ ബാരി ബുച്ച് വിൽമോറും സുനിത വില്യംസും ജൂൺ 13ന് അകം മടങ്ങിയെത്തും എന്നായിരുന്നു നാസ മുൻപ് നിശ്ചയിച്ചിരുന്നത്. എന്നാൽ പേടകത്തിലെ ഹീലിയം ചോർച്ചയെത്തുടർന്ന് അവർ ഇപ്പോൾ ബഹിരാകാശത്ത് കുടുങ്ങിക്കിടക്കുകയാണ്. ഇതോടെയാണ് സുനിത വില്യംസിനേയും സഹപ്രവർത്തകനായ ബുച്ച് വിൽമോറിനേയും രക്ഷപ്പെടുത്താൻ എലോൺ മസ്‌കിൻ്റെ ഉടമസ്ഥതയിലുള്ള സ്‌പേസ് എക്‌സ് രംഗത്തെത്തിയേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നത്.
ഈ മാസം അഞ്ചിനാണ് ഇന്ത്യൻ വംശജയായ സുനിതയും സഹയാത്രികൻ ബച്ച് വിൽമോറും ബോയിങ്ങിന്റെ സ്റ്റാർലൈനർ ബഹിരാകാശപേടകത്തിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പുറപ്പെട്ടത്. ഏഴിന് ഇവർ നിലയത്തിലെത്തി. 13ന് തിരിച്ചുവരാനിരുന്നതായിരുന്നെങ്കിലും ഇവരുടെ യാത്ര പല തവണ മാറ്റിവച്ച് 26ന് ആക്കിയിരുന്നു. ഇതു വീണ്ടും മുടങ്ങി. ഈ സാഹചര്യത്തിലാണ് നാസ സ്പേസ് എക്സിന്റെ സഹായം തേടിയേക്കുമെന്ന വാർത്തകൾ പുറത്തുവരുന്നത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് ബഹിരാകാശയാത്രികരെയും ചരക്കുകളും കൊണ്ടുപോകുന്നതിന് അംഗീകരിച്ച ഏക വാണിജ്യ കമ്പനിയാണ് സ്പേസ് എക്സ്. കമ്പനിയുടെ ക്രൂ ഡ്രാഗൺ ബഹിരാകാശ പേടകം സുനിതയേയും ബുച്ച് വിൽമോറിനെയും ഭൂമിയിലേക്ക് തിരികെ എത്തിക്കാൻ യാത്ര തിരിക്കും എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ബഹിരാകാശ യാത്രകളിൽ എതിരാളികളായ ബോയിംഗിന് വലിയ തിരിച്ചടിയാകും സ്പേസ് എക്സിന്റെ ഈ രക്ഷാ ദൗത്യം എന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.