കോഴിക്കോട്: രണ്ടുകോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ സംഭവത്തിൽ ആലപ്പുഴ സ്വദേശിനിയായ യുവതി അറസ്റ്റിൽ. ആലപ്പുഴ പുന്നപ്ര സ്വദേശി ജുമിയെ ബെംഗളൂരുവിൽ നിന്നാണ് പോലീസ് അറസ്റ്റ് ചെയ്തത്. മേയ് 19-ന് പുതിയങ്ങാടി എടയ്ക്കൽ ഭാഗത്തെ വാടകവീട്ടിൽ നിന്നും രണ്ടുകോടി രൂപയുടെ ലഹരിമരുന്ന് പിടികൂടിയ സംഭവത്തിലാണ് അറസ്റ്റ്. കേസുമായി ബന്ധപ്പെട്ട് പെരുവണ്ണാമുഴി സ്വദേശി ആൽബിൻ സെബാസ്റ്റ്യൻ, ഷൈൻ ഷാജി എന്നിവരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
ബെംഗളൂരുവിൽ നിന്നും മയക്കുമരുന്ന് കോഴിക്കോട്ടേക്ക് കടത്തിയത് യുവതിയാണെന്നാണ് പോലീസ് പറയുന്നത്. പിടിയിലായ ഷൈൻ ഷാജി സമാനകേസുകളിൽ രണ്ടുവർഷം ജയിൽശിക്ഷ അനുഭവിച്ചിട്ടുണ്ട്. ജയിലിൽനിന്ന് പരിചയപ്പെട്ട പുതിയ ആളുകളുമായി ശിക്ഷകഴിഞ്ഞ് വീണ്ടും ലഹരിക്കച്ചവടത്തിലേക്ക് വരുകയായിരുന്നെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ഇവർ കോഴിക്കോട് ബീച്ച്, മാളുകളുടെ പരിസരം, എന്നിവ കേന്ദ്രീകരിച്ച് ലഹരിവിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണെന്ന് പോലീസ് അറിയിച്ചു.